+

വ്യാജ ഡോക്ടര്‍ നടത്തിയ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്കിടെ കോമയിലായ 31 കാരിയ്ക്ക് ദാരുണാന്ത്യം

കോമയിലായ യുവതി രണ്ടാഴ്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.

വ്യാജ ഡോക്ടര്‍ നടത്തിയ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്കിടെ കോമയിലായ യുവതിക്ക് ദാരുണാന്ത്യം. മറ്റൊരു ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. രണ്ട് കുട്ടികളുടെ അമ്മയായ 31കാരി മരിയ പെനലോസയാണ് മരിച്ചത്. കൊളംബിയന്‍ സ്വദേശിയായ ഇവര്‍ ക്യൂന്‍സിലെ ഒരു ക്ലിനിക്കിലാണ് വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയക്ക് വിധേയയായത്.

മാര്‍ച്ച് 28നാണ് മരിയ സൗന്ദര്യ വര്‍ദ്ധക ചികിത്സ തേടി ഫിലിപ് ഹോയോസ് എന്നയാളുടെ ക്ലിനിക്കിലെത്തിയത്. ഇയാള്‍ അനസ്‌തേഷ്യ നല്‍കാനായി ലിഡോകൈന്‍ എന്ന മരുന്ന് കുത്തിവെച്ചു. ശരിയായ അളവില്‍ നല്‍കിയാല്‍ പൊതുവെ സുരക്ഷിതമായി വിലയിരുത്തപ്പെടുന്ന ഈ മരുന്ന് കൃത്യമായ ഡോസില്‍ യഥാവിധി നല്‍കാത്തതാണ് മരിയയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. തുടര്‍ന്ന് കോമയിലായ യുവതി രണ്ടാഴ്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.

നേരത്തെ മരിയയുടെ ഒരു സുഹൃത്ത് ഈ വ്യാജ ഡോക്ടറുടെ ക്ലിനിക്കില്‍ ഒരു ശസ്ത്ര്കിയയ്ക്ക് പോയിരുന്നു. ഇവരാണ് ഈ സ്ഥലം മരിയയോടും നിര്‍ദ്ദേശിച്ചതെന്ന് സഹോദരി പറഞ്ഞു. ഒരു സുഹൃത്തിനൊപ്പമാണ് മരിയ അന്ന് ക്ലിനിക്കിലെത്തിയത്. ഇടയ്ക്ക് വെച്ച് മരിയയെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയെന്നും സ്ഥിതി ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സഹോദരി വിവരിച്ചു.

ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് വെന്റിലേറ്റര്‍ സഹായം ലഭ്യമാക്കി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി പിന്നീട് സ്ഥിരീകരിച്ചു. ഒടുവില്‍ മരിവില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. 

facebook twitter