കൊച്ചി; നടൻ മണിയൻപിള്ള രാജുവിനെതിരേ ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം നടനും എം.എൽ.എയുമായ മുകേഷിനെതിരേയും ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. നേരത്തേ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെ പേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെ പേരിലുമാണ് കേസെടുത്തിരുന്നത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും മരടിലെ ഫ്ലാറ്റിൽ വച്ച് തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നടി നല്കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം മുകേഷിനെതിരായ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.