എല്ലാ മുന്നറിയിപ്പും നല്‍കിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തില്‍ ബോംബ് ഇട്ട് മടങ്ങി, ആര്‍ക്കും പരിക്കില്ല, നാശനഷ്ടമില്ല ; ഇറാന്റെ തിരിച്ചടിയെ പരിഹസിച്ച് ട്രംപ്

05:04 AM Jun 24, 2025 |


ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള അമേരിക്കന്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടിയായ 'ബഷാരത് അല്‍ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ മുന്നറിയിപ്പും നല്‍കിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തില്‍ ബോംബ് ഇട്ട് പോയി എന്നാണ് ഇറാന്റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാന്‍ ആക്രമണം ദുര്‍ബലമെന്നും ഇറാന്‍ നേരത്തെ വിവരം നല്‍കിയെന്നും യു എസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്റെ 14 മിസൈല്‍ വന്നു, അതില്‍ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ടോ പോയെന്നും ട്രംപ് പരിഹസിച്ചു.

ഇറാന്റെ തിരിച്ചടിയില്‍ ആര്‍ക്കും പരിക്കില്ല, നാശനഷ്ടമില്ലെന്നും ട്രംപ് പരിഹസിച്ചു. ഖത്തറിന്റെ സഹായത്തോടെ തടിയൂരിയെന്ന പരിഹാസവും ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവച്ചു. ഇറാന്റെ ബോംബ് വീഴാന്‍ അനുവദിച്ച ഖത്തറിനും നന്ദി പറഞ്ഞ് ട്രംപ്, ഖത്തര്‍ പൗരന്മാര്‍ക്കും പരിക്കില്ലെന്നതടക്കം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു 'ബഷാരത് അല്‍ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ചത്. ഖത്തര്‍ ഭരണാധികാരിക്ക് നന്ദി പറഞ്ഞ ട്രംപ്, മേഖലയിലെ സമാധാനത്തിനായി ചെയ്ത എല്ലാറ്റിനും നന്ദിയെന്നും വിവരിച്ചു. ഇനി ഇറാനും ഇസ്രായേലിനും സമാധാനം ആകാമെന്നും പശ്ചിമേഷ്യയിലെ ആശങ്ക ഒഴിയുന്നുവെന്നും യു എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.