+

അഹമ്മദാബാദ് വിമാനാപകടം ; മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം തുടരുന്നു

ഡിഎന്‍എ സാമ്പിളുകള്‍ നല്‍കിയാലും പരിശോധന പൂര്‍ത്തിയാക്കാന്‍ 72 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് സൂചന

രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം തുടരുന്നു. ഇതുവരെ 200 പേര്‍ സാമ്പിള്‍ നല്‍കി. അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരന്‍ രതീഷ് ഉടന്‍ അഹമ്മദാബാദിലെത്തും. ഡിഎന്‍എ സാമ്പിളുകള്‍ നല്‍കിയാലും പരിശോധന പൂര്‍ത്തിയാക്കാന്‍ 72 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് സൂചന. അതേസമയം, വിമാനപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ ഒരു ബ്ലാക് ബോക്‌സും, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും അന്വേഷണസംഘം പരിശോധിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് ബ്ലാക്‌ബോക്‌സിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറന്‍സിക് സംഘവും പരിശോധിക്കുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്‌സിനായും തെരച്ചില്‍ തുടരുകയാണ്. എന്‍ഐഎയും ഗുജറാത്ത് എടിഎസും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. യുഎസില്‍ നിന്നും, യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച സംഘങ്ങള്‍ ഇന്ന് അന്വേഷണത്തിന്റെ ഭാഗമായേക്കും

facebook twitter