+

അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ

ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. കൂടുതല്‍ ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്. 11 യാത്രക്കാരെയും 8 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയുമാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്.

തിരിച്ചറിയുന്ന മൃതദേഹം വേഗത്തില്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎന്‍എ പരിശോധനാ ഫലം ഉടന്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് ഇന്നും തെരച്ചില്‍ തുടരുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടും. അതേസമയം, വിമാനപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികള്‍ പുരോ?ഗമിക്കുകയാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.

facebook twitter