+

കൊവിഡ് ബാധിതയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ശിക്ഷ ഇന്ന് വിധിക്കും

പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച  കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന്  ശിക്ഷ വിധിക്കുക. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച്  നൗഫല്‍ പീഡിപ്പിച്ചത്. 


കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്.  രോഗബാധിതയായ യുവതിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.


കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍. 19കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലന്‍സ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു.  പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസിലെ വിചാരണ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തി രഹസ്യ പാസ് വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ട്.

Trending :
facebook twitter