കുറഞ്ഞ ജോലിസമയം 10 മണിക്കൂറാക്കാൻ ഒരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ

01:30 PM Jun 08, 2025 | Neha Nair

വിജയവാഡ: തൊഴിൽ സമയം കൂട്ടാൻ തീരുമാനിച്ച് ആന്ധ്രപ്രദേശ് സർക്കാർ. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി കുറഞ്ഞ ജോലി സമയം 10 മണിക്കൂറാനാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പരമാവധി ഒമ്പത് മണിക്കൂർ വരെ ജോലി സമയം എന്ന നിയമത്തിൽ ഭേദഗതി വരുത്തി 10 മണിക്കൂറാക്കാനാണ് നീക്കം. നേരത്തെ എട്ട് മണിക്കൂറായിരുന്നു കുറഞ്ഞ തൊഴിൽ സമയം. പിന്നീടത് ഒമ്പത് മണിക്കൂറാക്കിയിരുന്നു. അതിൽ വീണ്ടും വർധന വരുത്താനാണ് ഒരുങ്ങുന്നത്.

സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും വേണ്ടിയാണ് ഈ ആലോചന എന്നാണ് സർക്കാർ വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. 2023ഓടെ ആന്ധ്രപ്രദേശിനെ 120 ബില്യൺ ഡോളർ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.

അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ എന്ന് മാറ്റും. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് സുരക്ഷയൊരുക്കി രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കും. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.