ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ അഞ്ച് നക്സലുകളെ വധിച്ച് സുരക്ഷാസേന

03:45 PM Jun 08, 2025 | Neha Nair

ബിജാപൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ അഞ്ച് നക്സലുകൾ കൂടി കൊല്ലപ്പെട്ടു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രവാതി നാഷണൽ പാർക്കിലാണ് സംഭവം. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാക്കളായ സുധാകർ, ഭാസ്കർ എന്നിവരെ സുരക്ഷാസേനവധിച്ചിരുന്നു.

ഇന്ദ്രാവതി ദേശീയപാർക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് പേരാണ് മരിച്ചത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്.

ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഏഴ് മാവോവാദികളുടെ മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ശനിയാഴ്ചയാണ്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. പ്രദേശത്തുനിന്നും എകെ-47 തോക്കുകളും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി തുടങ്ങി ശനിയാഴ്ച പുലരുവോളം നീണ്ട വെടിവെപ്പിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച പകൽ വീണ്ടും പ്രദേശത്ത് മാവോവാദികളുടെ ആക്രമണമുണ്ടായി .