കോയമ്പത്തൂർ: ഐസിസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നാലുപേരെ എൻഐഎ അറസ്റ്റ് ചെയ്തു. പോത്തനൂർ തിരുമറൈ നഗർ സ്വദേശിയും കോവൈ അറബിക് എജുക്കേഷണൽ അസോസിയേഷൻ പ്രസിഡന്റുമായ എം. അഹമ്മദ് അലി (34), അസോസിയേഷൻ സെക്രട്ടറി ഉക്കടം പുല്ലുകാട് ഹൗസിങ് യൂണിറ്റിലെ ജവഹർ സാദിക് (40), ട്രിച്ചി അറബിക് കോളേജ് സ്ഥാപകൻ ഷെയ്ക് ദാവൂദ്, കോവൈ അറബിക് കോളേജ് ജീവനക്കാരൻ പഴനി സ്വദേശി രാജ അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.
ദേശവിരുദ്ധ പ്രവർത്തനം നടത്തുകയും ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് മുൻകൈ എടുക്കുകയും ചെയ്ത മദ്രാസ് അറബിക് കോളേജ് സ്ഥാപകൻ ജമീൽ ബാഷയുടെ അനുയായികളാണ് ഇവരെന്ന് എൻഐഎ പത്രക്കുറിപ്പിൽ പറഞ്ഞു. ജമീൽ ബാഷയെയും സുഹൃത്തുക്കളായ ഇർഷാദ്, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് ഹുസൈൻ എന്നിവരെയും എൻഐഎ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരായ കേസിൽ കുറ്റപത്രവും നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കോയമ്പത്തൂരിലെ കോവൈ അറബിക് കോളേജുമായി ബന്ധപ്പെട്ട നാലുപേരെ പിടികൂടിയത്.കോളേജിലെത്തുന്ന വിദ്യാർഥികളെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോൽസാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കുറ്റത്തിലാണ് പുതിയ അറസ്റ്റ്.