+

ബിജെപിക്കും ആര്‍എസ്എസിനും വേണ്ടത് മനുസ്മൃതി; ഭരണഘടന അവരെ അസ്വസ്ഥരാക്കുന്നു': വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാട്ടം നടത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഭരണഘടനയ്ക്കെതിരായ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയ്ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. ആര്‍എസ്എസിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന ആര്‍എസ്എസിനെ അസ്വസ്ഥരാക്കുകയാണ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടനയല്ല, മനുസ്മൃതിയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ആര്‍എസ്എസും ബിജെപിയും നീക്കം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇങ്ങനെ സ്വപ്നം കാണുന്നത് ആര്‍എസ്എസ് നിര്‍ത്തണം. രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാട്ടം നടത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ വിവാദപരാമര്‍ശം നടത്തിയത്. ഭരണഘടനയിലെ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ആര്‍എസ്എസ് നേതാവ് പറഞ്ഞത്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉണ്ടായിരുന്നില്ല. 1976 ല്‍ അടിയന്തരാവസ്ഥ കാലത്ത് പാര്‍ലമെന്റടക്കം കാര്യമായി പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തില്‍ ചേര്‍ത്തത്. ഇത് നീക്കാന്‍ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ല. ഇങ്ങനെ തുടരണോയെന്നതില്‍ ചര്‍ച്ച വേണമെന്നും ഹൊസബാളെ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

facebook twitter