ബാത്ത്‌റൂമിനുള്ളിൽ ആകസ്മികമായി പൂട്ടിപ്പോയ മകനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച അമ്മയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ. കുഞ്ഞിന്റെ സുരക്ഷയ്‌ക്കാണോ അതോ ഉള്ളടക്കം (കണ്ടന്റ്) ഉണ്ടാക്കുന്നതിലാണോ അവർ പ്രാധാന്യം നൽകിയതെന്ന ചോദ്യമാണ് ഉപയോക്താക്കൾ പ്രധാനമായും ഉയർത്തുന്നത്. ബ്ലോഗറായ മമത ബിഷ്ടാണ് ഈ വീഡിയോ പങ്കുവെച്ച് വിമർശനങ്ങൾക്ക് ഇരയായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മകൻ അബദ്ധത്തിൽ ശുചിമുറിയിൽ കയറി വാതിൽ അടഞ്ഞെന്നും തുടർന്ന് കരയുകയായിരുന്നെന്നും മമത വീഡിയോയിൽ വിശദീകരിക്കുന്നു. “അവൻ വല്ലാതെ ഭയപ്പെട്ടിരുന്നു, ഞാനും. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു,” അവർ പറയുന്നു. തുടർന്ന് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചു വരുത്തുകയായിരുന്നു.
പൂട്ട് തുറക്കാൻ മമത പലതവണ ആവശ്യപ്പെടുന്നുണ്ടെങ്കിലും കുട്ടിക്ക് അതിന് കഴിയുന്നില്ല. ശുചിമുറിക്കുള്ളിൽ നിന്നുള്ള കുട്ടിയുടെ കരച്ചിലും ആശങ്കയോടെ നിൽക്കുന്ന മമതയുമാണ് ദൃശ്യങ്ങളുടെ ആദ്യഭാഗത്ത്. വാതിൽ തുറക്കാനുള്ള മമതയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. അയൽക്കാരി ഒരു കോണിയുമായി എത്തി ബാത്ത്‌റൂമിന്റെ ജനലിലൂടെ നീളമുള്ള ഒരു ഉപകരണം ഉപയോഗിച്ച് പൂട്ട് തുറന്ന് കുട്ടിയെ രക്ഷിക്കുന്ന രംഗമാണ് പിന്നീട് വീഡിയോയിലുള്ളത്.