+

മഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിൽ പ്രതിയായ ബസ് ഡ്രൈവർ ലോഡ്ജിൽ മരിച്ച നിലയിൽ

ഒതുക്കുങ്ങലില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജുവാണ്(37) മരിച്ചത്. മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ഡ്രൈവറാണ്.

മഞ്ചേരി: ഒതുക്കുങ്ങലില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജുവാണ്(37) മരിച്ചത്. മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ഡ്രൈവറാണ്.

കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരുടെ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണു മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാന്‍ഡിലായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ഷിജു മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. അഞ്ചു മണിക്ക് ഇയാള്‍ പുറത്തുപോയി തിരികെ വന്നത് ലോഡ്ജ് ജീവനക്കാര്‍ കണ്ടിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ ഉടമ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

മഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ. ബാലമുരുകന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. സംഭവത്തിന് ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തികബാധ്യതകാരണം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. മാതാവ്: സുമതി. ഭാര്യ: മിനി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശി.
 

facebook twitter