കോഴിക്കോട്: കോഴിക്കോട് വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിങിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കുടുങ്ങിയാണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റത്. വടകര അഞ്ചുവിളക്ക് ബസ് സ്റ്റോപ്പിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നാദാപുരം-വടകര റൂട്ടിലെ അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്.
നാദാപുരം സ്വദേശിനി ദേവാഗനക്കാണ് (18) ഗുരുതരമായി പരിക്കേറ്റത്. വടകര എസ്എൻ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദേവാഗന. കോളേജിലേക്ക് പോകാനായാണ് ദേവാഗന ബസിൽ കയറിയത്. ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ദേവാഗന ബസിൽ നിന്നിറങ്ങിയശേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ ബസിനും നടപ്പാതയിലെ കൈവരിക്കും ഇടയിൽ വിദ്യാര്‍ത്ഥിനി കുടുങ്ങിപോവുകയായിരുന്നു. നടപ്പാതയോട് ചേര്‍ന്ന് അലക്ഷ്യമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.