വിവാഹ വാഗ്ദാനം ചെയ്ത് യുവാക്കളെ തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ അമ്മയും മകളും അറസ്റ്റിൽ. വിവാഹവും കാനഡയിൽ സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് പഞ്ചാബിൽ ഏഴ് പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലാണ് അമ്മയും മകളും അടക്കം മൂന്ന് പേർ അറസ്റ്റിലായത്. ലുധിയാന സ്വദേശിയായ സുഖ്ദർശൻ കൗർ മറ്റു രണ്ടുപേർക്കൊപ്പം പഞ്ചാബ് പോലീസിന്റെ പിടിയിലായി. തട്ടിപ്പിനായി ഇവർ 24-കാരിയായ മകളുടെ ഫോട്ടോസും വീഡിയോകളും ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ഇരകളായ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽനിന്ന് മൊഴിയെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.
വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ പുരുഷന്മാരെ തേടുന്നുവെന്ന വിവാഹ പരസ്യങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം തന്റെ മകൾ കാനഡയിലെ സറേയിൽ വർക്ക് പെർമിറ്റിൽ താമസിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇവർ വിശ്വാസം നേടിയെടുക്കുന്നതിനായി, മകളെ വീഡിയോ കോളുകളിൽ ബന്ധപ്പെടുത്തി കൊടുക്കുമായിരുന്നു. വ്യാജ വിവാഹനിശ്ചയ ചടങ്ങുകളും സംഘടിപ്പിക്കും. ചിലപ്പോൾ മധുരപലഹാരങ്ങളും ആചാരങ്ങളുമായി നേരിട്ടും മറ്റു ചിലപ്പോൾ ഓൺലൈനായുമായിരുന്നു ഈ ചടങ്ങുകൾ. ഹർപ്രീതിന്റെ ഫോട്ടോ ഫ്രെയിമുകൾ സ്ഥാപിച്ചും ചടങ്ങ് നടത്തിയിരുന്നു.