ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി പറഞ്ഞു.
രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത് .അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ കോടതി നിർമാതാക്കൾ യാഥാർഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴിൽ മാത്രമല്ല മറ്റ് ഇൻഡസ്‌ട്രികളിലെയും സമാന സാഹചര്യം ചൂണ്ടിക്കാണിച്ച് നിർമാതാക്കൾ രംഗത്ത് വന്നിരുന്നു.ബിഗ് ബജറ്റ് സിനിമകൾ ആയതിനാൽ തന്നെ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ ആകാതിരുന്നത് നിർമാതാക്കളെയും ചൊടിപ്പിച്ചു.