+

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു ; 18 പേർ കടലിൽ ചാടി

സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം

ബേപ്പൂർ: സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്


22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്.ബേപ്പൂരില്‍ നിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.

നാവിക സേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.

50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.

നാവിക സേനയും കോസ്റ്റു ഗാർഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 60 കണ്ടെയ്നറുകൾ കടലിലേക്ക് തെറിച്ചു വീണിട്ടുണ്ട്. കപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവികസേനയുടെ കപ്പൽ ഉടനെയെത്തുമെന്നാണ് പ്രതീക്ഷ.
 

facebook twitter