നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2025 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ 4 വരെ 198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങൾ എന്നിങ്ങനെയാണ് 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും യു.പി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിന് ആയിരത്തി ഒരുന്നൂറ് ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള നൂറ്റി അറുപത്തിയാറ് പ്രവർത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളത്.രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെ യാണ് ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം.
കേസ്സിനാധാരമായ സാഹചര്യം
കേരള ഹൈക്കോടതിയിൽ എറണാകുളം ബീട്ടൂർ എബനൈസർ എച്ച്.എസിലെ പി.റ്റി.എ. യും മാനേജരും കൂടി ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധ്യയന വർഷം ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനം വേണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന്മേൽ ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ പൊതു lവിദ്യാഭ്യാസ ഡയറക്ടറോട് ബഹുമാനപ്പെട്ട കോടതി നിർദ്ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹർജിക്കാരനെ കേൾക്കുകയും 2024 ഏപ്രിൽ 25-ാം തീയതിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാൽ ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങൾ തികയ്ക്കുന്നതിനായി 25 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 2024-25 വർഷത്തിലെ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്. കേരള വിദ്യാഭ്യാസ ആക്റ്റും ചട്ടങ്ങളും ബാധകമായ സ്‌കൂളുകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി മുമ്പാകെ സർവീസ് സംഘടനകളും, രക്ഷിതാക്കളും, വിദ്യാർത്ഥികളും കേസ്സ് ഫയൽ ചെയ്തു. കലണ്ടറിനെയും അത് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയക്ടറുടെ അധികാരത്തെയും ഈ ഹർജികളിൽ ചോദ്യം ചെയ്തിട്ടുണ്ട്. സ്‌കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങൾ ആക്കുന്നതിനായി ഇതൊരു നയത്തിലും കീഴ്വഴക്കത്തിലും മാറ്റം വരുന്ന ഒന്നായതിനാൽ സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തേണ്ടതുള്ളതിനാലും അതിന് യോഗ്യതയുള്ളത് ഈ കേസുകളിലെ ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാർ ആണെന്നാണ് ഹർജിക്കാരുടെ വാദം.
2024 ആഗസ്റ്റ് 1 ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായും ബന്ധപ്പെട്ടവരെ കേട്ടും ഇക്കാര്യത്തിൽ വിദഗ്ദ്ധരായവരുടെ അഭിപ്രായങ്ങളും കേട്ട ശേഷം ഒന്നാം എതിർകക്ഷിയായ സർക്കാരിനോട് പുനഃപരിശോധിക്കുവാനാണ് ഹൈക്കോടതി വിധിന്യായ പ്രകാരം ഉത്തരവായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2024 മെയ് 25 ലെ തീരുമാനവും 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ വിദ്യാഭ്യാസ കലണ്ടറും നിയമപരമായി നിലനിൽക്കുന്നതല്ലായെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദഗ്ധ സമിതി
2024 ആഗസ്റ്റ് 1 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായവുമായി ബന്ധപ്പെട്ട് 2024 സെപ്തംബർ 9 ആം തീയതി സർക്കാർ ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേൾക്കുകയും ചെയ്തിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട സമഗ്രപഠനം നടത്തിന്നതിനായി 2025 ജനുവരി 20 ലെ ഉത്തരവ് പ്രകാരം 5 അംഗങ്ങളെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.
നിയമങ്ങളും-ചട്ടങ്ങളും
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം- ഏഴ് ചട്ടം-3 പ്രകാരം ഓരോ സ്‌കൂൾ വർഷത്തിലും സാധാരണ ഗതിയിൽ ചുരുങ്ങിയത് പരീക്ഷാദിവസങ്ങൾ കൂടാതെ ഇരുന്നൂറ്റി ഇരുപത് സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ 20 ദിവസം വരെ സാദ്ധ്യായ ദിവസങ്ങളിൽ ഉണ്ടാകുന്ന കുറവ് എഡ്യൂക്കേഷണൽ ഓഫീസർക്കും അതിൽ കൂടുതൽ ഉള്ള കുറവ് ഡയറക്ടർക്കും ഇളവ് ചെയ്യാവുന്നതാണ് എന്നും വ്യവസ്ഥചെയ്യുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം-ഏഴ് ചട്ടം-അഞ്ച് പ്രകാരം എല്ലാ അധ്യയന വർഷങ്ങളിലും പൊതുവിദ്യാഭ്യസ ഡയറക്ടർ കലണ്ടർ പ്രസിദ്ധീകരിക്കുവാൻ നിഷ്‌കർഷിക്കുന്നു.
പ്രവൃത്തി ദിനങ്ങൾ- താരതമ്യം
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ ആയിരത്തി ഒരുന്നൂറ് മണിക്കൂർ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെ.ഇ.ആർ. ചട്ടത്തിലെ വ്യവസ്ഥകൾ
പ്രകാരമാണ്. ഈ അവസരത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഗുജറാത്തിൽ ഇരുന്നൂറ്റി നാൽപത്തി മൂന്ന് പ്രവൃത്തി ദിനങ്ങളും, ഉത്തർ പ്രദേശിൽ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, കർണാടക ഇരുന്നൂറ്റി നാൽപത്തി നാല് , ആന്ധ്രാ പ്രദേശിൽ ഇരുന്നൂറ്റി മുപ്പത്തി മൂന്ന്, ഡൽഹിയിൽ ഇരുന്നൂറ്റി ഇരുപത് എന്നീ പ്രകാരവും പ്രവൃത്തി ദിനങ്ങളാണുള്ളത്.
സിഎംഎസ്, കെ.പി.എസ്.എം.എ., എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ മദ്രസാ ബോർഡ് മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി,എൽ.എം.എസ്. ,എസ്.എൻ. ട്രസ്റ്റ് സ്‌കൂൾസ്, എസ്.എൻ.ഡി.പി. യോഗം സ്‌കൂൾസ്, കേരള എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, എൻ എസ് എസ് എന്നീ വിഭാഗങ്ങളാണ് സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതെന്നും മന്ത്രി അറിയിച്ചു.