
കണ്ണൂർ: ടൂറിസം മേഖലയെ കൂടുതൽ ആകർഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട്-ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻറെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടൂറിസം വികസനത്തിൻറെ ഭാഗമായി നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് കൂടി സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ വിനോദസഞ്ചാരികൾക്ക് പ്രാദേശിക ജനതയിൽനിന്ന് മാന്യമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും നന്നായി ഇടപഴകുകയും വേണം. ഇവിടെ നിന്ന് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ അവരെ വീണ്ടും ഇവിടേക്ക് ആകർഷിക്കാനാകണം.
ടൂറിസം മേഖലയിൽ വലിയ കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായുള്ള വിവിധ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. മുഴപ്പിലങ്ങാട്-ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനായി. മറ്റ് ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. സംസ്ഥാനത്തിൻറെയാകെ ടൂറിസം വികസനത്തിന് ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ ഭാഗമായുള്ള വികസനം ഉൾപ്പെടുന്ന ധർമ്മടം ദ്വീപ് ദേശാടന പക്ഷികളെ ആകർഷിക്കുന്ന ഇടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിൻറെ വികസനത്തിലൂടെ മലബാറിലെ ബീച്ച് ടൂറിസം വികസനത്തിന് ഉണർവേകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിൻറെ ടൂറിസം വികസനം സാധ്യമാക്കുകയെന്ന ടൂറിസം വകുപ്പിൻറെ വാഗ്ദാനമാണ് മുഴപ്പിലങ്ങാട്-ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. അതിമനോഹരമായി നവീകരണം പൂർത്തിയാക്കിയ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. പ്രാദേശികമായ ടൂറിസം വികസനത്തിലും ഇത് നിർണായകമാകും. ടൂറിസം വികസനത്തിലൂടെ ഒരു നാടിൻറെ ആകെ മാറ്റമാണ് സാധ്യമാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡോ. വി. ശിവദാസൻ എം.പി മുഖ്യാതിഥിയായിരുന്നു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 233.71 കോടി രൂപ ചെലവിട്ടാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ചിൻറെ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. 1.2 കിലോമീറ്റർ നീളത്തിൽ 79.51 കോടി രൂപ ചെലവാക്കി വിശാലമായ നടപ്പാത, കുട്ടികൾക്കായുള്ള കളിസ്ഥലം, ടോയ് ലറ്റുകൾ, കിയോസ്കുകൾ, അലങ്കാര ലൈറ്റുകൾ, ഷേയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ എന്നിവ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ എംപി കെ.കെ രാഗേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ രത്നകുമാരി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വി ബിജു, കോങ്കി രവീന്ദ്രൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സജിത തുടങ്ങിയവർ സംസാരിച്ചു.
കെഐഐഡിസി സിഇഒ എസ്. തിലകൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം മേഖല ജോയിൻറ് ഡയറക്ടർ ഗിരീഷ് കുമാർ ഡി ചടങ്ങിന് നന്ദി പറഞ്ഞു.മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്. മുഴപ്പിലങ്ങാട് ബീച്ചിൻറെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റർ നീളത്തിലുള്ള നടപ്പാതയിൽ ഓർഗനൈസ്ഡ് ഡ്രൈവ് ഇൻ പ്രവർത്തനങ്ങൾ നടത്താനാകും. നടത്തത്തിനായി കടൽതീരത്തു നിന്നും ഉയരത്തിലായി പൈലുകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.