+

കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിയത് 90,000 കോടി രൂപയുടെ വികസനം :മുഖ്യമന്ത്രി പിണറായി വിജയൻ

കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങൾ എത്തിക്കാൻ കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു.

കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങൾ എത്തിക്കാൻ കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടിൽനിന്ന് 15.44 കോടി രൂപയും മുനിസിപ്പൽ തനതു ഫണ്ടിൽനിന്ന് 2.50 കോടിയും ചെലവിട്ട് പുതുതായി നിർമിച്ച രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പ്രധാന വികസന പ്രവർത്തനങ്ങളെല്ലാം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്താൻ ഇതിലൂടെ സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയതോടെ വികസനത്തിന്റെ ഗുണഫലങ്ങളും ആനുകൂല്യങ്ങളും വേഗത്തിൽ ജനങ്ങളിലെത്തിക്കാനായി. വിവിധ വകുപ്പുകളോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച പ്രവർത്തനത്തിലൂടെ അടുത്ത നവംബർ ഒന്ന് മുതൽ കേരളം അതിദാരിദ്ര്യമുക്തമാവാൻ പോവുകയാണ്. ഇന്ത്യയിലും ലോകത്തിലും അപൂർവം പ്രദേശങ്ങൾ മാത്രമാണ് അതി ദാരിദ്ര്യമുക്തമായിട്ടുള്ളത്. ഈയൊരു പട്ടികയിലേക്ക് കേരളവും ഉൾപ്പെടാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സർക്കാർ ഓഫീസുകളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യമാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നും ഇതിന്റെ ഭാഗമായി കെ സ്മാർട്ട് പദ്ധതി നടപ്പാക്കിയതിലൂടെ ഓഫീസുകളിൽ ജനങ്ങൾ കയറിയിറങ്ങുന്ന അവസ്ഥയിൽ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു. 

നഗരസഭ ഓഫീസ് കെട്ടിടത്തിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. എല്ലായിടത്തും ഒരുപോലെ വികസനം എത്തിക്കാൻ എല്ലാവരുമായും യോജിച്ചു പോവുകയെന്ന സമീപനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാമനാട്ടുകരയുടെ ഏറെ നാളത്തെ ആവശ്യമായ കളിസ്ഥലം യാഥാർഥ്യമാക്കാൻ മന്ത്രിസഭ അനുമതി നൽകിയതായും മന്ത്രി പറഞ്ഞു.

1.02 ഏക്കറിലായി അത്യാധുനിക സൗകര്യത്തോടെയാണ് നാലുനില കെട്ടിടം സജ്ജമാക്കിയത്. പരിസ്ഥിതി സൗഹൃദമായി നിർമിച്ച കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, കാത്തിരിപ്പ് കേന്ദ്രം, എല്ലാ നിലകളിലും ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഓഫീസിനോടനുബന്ധിച്ച് വിശാലമായ പാർക്കിങ് സൗകര്യവും കാന്റീനും ക്രമീകരിച്ചിട്ടുണ്ട്. 400 പേർക്ക് ഇരിക്കാവുന്ന വിശാലമായ കൗൺസിൽ ഹാളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്‌സൺ വി എം പുഷ്പ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ പി കെ അബ്ദുൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ സലിം രാമനാട്ടുകര, പി ടി നദീറ, സി ഗോപി, സഫാ റഫീഖ്, മുൻ എംഎൽഎ വി കെ സി മുമ്മദ്‌കോയ, ഇംപാക്ട് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ നിസാമുദ്ദീൻ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, നഗരസഭ സെക്രട്ടറി പി ശ്രീജിത്ത്, വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

facebook twitter