ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ സെബാസ്റ്റ്യനെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്

06:20 AM Sep 11, 2025 |


ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ സെബാസ്റ്റ്യനെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്. ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നിലവില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ കൊലപാതക കേസില്‍ റിമാന്റിലാണ് സിഎം സെബാസ്റ്റ്യന്‍.

2006 ലാണ് ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ലാണ് സഹോദരന്‍ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖചമച്ച് വില്‍പ്പന നടത്തിയതിന് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യന്‍ അറസ്റ്റിലായി. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പോലിസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസില്‍ സെബാസ്റ്റ്യന്‍ സംശയമുനയില്‍ ആയിരുന്നെങ്കിലും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായില്ല.

അന്വേഷണം വഴി മുട്ടി നില്‍ക്കുമ്പോള്‍ ആണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടെ തിരോധാന ക്കേസ് അന്വേഷണം സെബാസ്റ്റ്യനിലേക്ക് എത്തുന്നത്. തുടര്‍ന്ന് കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച അന്വേഷണസംഘം സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് സെബാസ്റ്റ്യന്‍ സംശയമുനയിലുള്ള ചേര്‍ത്തല സ്വദേശികളായ ബിന്ദുവിന്റെയും ആയിഷയുടെയും തിരോധാന കേസുകളില്‍ അന്വേഷണം വീണ്ടും സജീവമാകുന്നത്.