ആഗ്ര: ആഗ്രയിൽ വിവാഹ ഘോഷയാത്രക്കിടെ ദലിത് വരന് ജാതി അധിക്ഷേപം. യുവാവിനെ ജാതിയുടെ പേരിൽ മർദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് ആറിന് നടന്ന വിവാഹഘോഷയാത്രക്കിടയിലാണ് വരനായ വിശാലിന് മർദ്ദനമേറ്റത്. തുടർന്ന് മാർച്ച് ഏഴിന് പൊലീസിൽ പരാതി നൽകിയെങ്കിലും മാർച്ച് 10 നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വരന്റെ പിതാവ് അറിയിച്ചു.
വിവാഹ ഘോഷയാത്രക്കിടെ ഒരു സംഘം അവരുടെ വാഹനത്തിന് കടന്നുപോകുന്നതിനായി ഘോഷയാത്രയിലുള്ളവരെ അസഭ്യം പറയാൻ തുടങ്ങിയെന്നും ഡോ. ബി.ആർ. അംബേദ്കറുടെയും ഗൗതമ ബുദ്ധന്റെയും ചിത്രങ്ങൾ തകർത്തുവെന്നും വിശാലിന്റെ പിതാവ് മുകേഷ് കുമാർ പൊലീസിനോട് പറഞ്ഞു.
പ്രതികൾ വിശാലിനെ ആക്രമിക്കുകയും തോക്കിന്റെ പിൻഭാഗം കൊണ്ട് തലയിൽ അടിക്കുകയും ജാതി അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. വിവാഹം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.