മധ്യപ്രദേശില്‍ വീണ്ടും കഫ് സിറപ്പ് മരണം. ചികിത്സയിലിരിക്കെ 4 വയസുകാരിയാണ് മരിച്ചത്. ഇതോടെ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി. കഫ് സിറപ്പ് കുടിച്ച് കുരുന്നുകള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഗുണ നിലവാര മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സാണ് തമിഴ്നാട് റദ്ദാക്കിയത്.
കഫ് സിറപ്പില്‍ അടങ്ങിയിട്ടുള്ള ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അളവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ കഴിഞ്ഞ ദിവസം മധ്യമപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്, കേരളം, മധ്യപ്രദേശ് സംസ്ഥങ്ങളാണ് കോൾ ഡ്രീഫ് കഫ് സിറപ്പ് നേരത്തെ നിരോധിച്ചത്.