+

കേരളത്തിന്റെ സമസ്തമേഖലയിലും വികസനം: മന്ത്രി സജി ചെറിയാന്‍

സമസ്തമേഖലയിലും സ്പര്‍ശിക്കുന്ന വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച റോഡുകളുടെ ഉദ്ഘാടനം റാന്നി ബംഗ്ലാംകടവ് ഗവണ്‍മെന്റ് ന്യൂ യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട :  സമസ്തമേഖലയിലും സ്പര്‍ശിക്കുന്ന വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച റോഡുകളുടെ ഉദ്ഘാടനം റാന്നി ബംഗ്ലാംകടവ് ഗവണ്‍മെന്റ് ന്യൂ യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് റോഡുകളുടെ നിര്‍മാണം റാന്നിയില്‍ പൂര്‍ത്തിയായത്. ബംഗ്ലാംകടവ്- വലിയകുളം റോഡ്, ബംഗ്ലാംകടവ് സ്‌റ്റേഡിയം- വലിയകുളം റോഡ്, മടുക്കമൂട്- അയ്യപ്പാ മെഡിക്കല്‍ കൊളജ് റോഡുകള്‍ക്കായി 4.54 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും അഭുതപൂര്‍വമായ മാറ്റം വന്നു. ഉന്നത വിദ്യാഭ്യാസ രംഗമടക്കം മുന്നേറി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണ കേന്ദ്രങ്ങളായി മാറി. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാറ്റം വന്നതായും മന്ത്രി വ്യക്തമാക്കി.
ഒരു നാടിന്റെ ദീര്‍ഘകാല ജനകീയ ആവശ്യമാണ് സഫലമായതെന്ന് അധ്യക്ഷത വഹിച്ച പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ 15 റോഡുകള്‍ പൂര്‍ത്തീകരിച്ചു. നാല് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.

മുന്‍ എംഎല്‍എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കോമളം അനിരുദ്ധന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

facebook twitter