+

'ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താൻ'; തെരഞ്ഞെടുപ്പില്‍ കാറ്റ് വലത്തോട്ട് - ധർമ്മജൻ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനകൂലിച്ചതിന്‍റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനകൂലിച്ചതിന്‍റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

'ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്‌ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ്.' ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാറ്റ് വലത്തോട്ട് തന്നെയാണെന്നും ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ആളുകള്‍ കൂടെ നില്‍ക്കുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

facebook twitter