+

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് ; പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കാനും ധാരണ

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

ഒടുവില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ. ഇന്ത്യയും കാനഡയും പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കും. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം. 

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലെ അകല്‍ച്ച തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. 

ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വസിച്ചുകൊണ്ട് ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്. 
ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

facebook twitter