അമേരിക്ക ഹമാസുമായി വളരെ തീവ്രമായ ചർച്ചയിലാണ് ; ഡോണൾഡ് ട്രംപ്

07:28 PM Sep 07, 2025 | Neha Nair

വാഷിങ്ടൺ: അമേരിക്ക ഹമാസുമായി വളരെ തീവ്രമായ ചർച്ചയിലാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബന്ദികളെ പിടിച്ചുവെക്കുന്നത് തുടർന്നാൽ സ്ഥിതി ദുഷ്കരവും മോശവുമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

എല്ലാവരെയും പുറത്തു വിടൂ എന്നാണ് ഞങ്ങൾ പറഞ്ഞത്. ഇപ്പോൾ തന്നെ എല്ലാവരെയും പുറത്തു വിടൂ. അവർക്ക് വളരെ നല്ല കാര്യങ്ങൾ സംഭവിക്കും, പക്ഷേ നിങ്ങൾ എല്ലാവരെയും മോചിപ്പിച്ചില്ലെങ്കിൽ അത് ദുഷ്‌കരമായ സാഹചര്യമായിരിക്കും, അത് വളരെ മോശമായിരിക്കും. ഹമാസ് ചില നല്ല കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.

2023 ഒക്ടോബറിലാണ് ഇസ്രായേലിൽനിന്ന് ഹമാസ് 250 പേരെ ബന്ദിയാക്കി ഗസ്സയിലേക്ക് കൊണ്ടുപോയത്. പലഘട്ടങ്ങളായി വിട്ടയച്ച് ഇപ്പോൾ 50 ബന്ദികളാണ് ഗസ്സയിലുള്ളത്. ഇതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.