+

'താനൂരിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്'; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

സിഡബ്ല്യുസി കെയര്‍ ഹോമില്‍ തുടരുന്ന കുട്ടികളെ വിശദമായ കൗണ്‍സിലിനിങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്കൊപ്പം വിട്ടുനല്‍കുക

 താനൂരില്‍ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

പെണ്‍കുട്ടികളെ ഇതുവരെ വീട്ടുകാര്‍ക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയര്‍ ഹോമില്‍ തുടരുന്ന കുട്ടികളെ വിശദമായ കൗണ്‍സിലിനിങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്കൊപ്പം വിട്ടുനല്‍കുക. നാട് വിടാന്‍ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇയാളെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി

ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെയില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.

facebook twitter