ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബർട്ട് വാദ്രയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ഹാജരാകാനാണ് റോബർട്ട് വാദ്രയോട് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വാദ്ര ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ജൂൺ പത്തിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നൽകാൻ റോബർട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു.
ഒളിവിൽ കഴിയുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി കളളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ആദായനികുതി വകുപ്പ്, ഡൽഹി പൊലീസ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിടുന്നയാളാണ്. 2016-ൽ ഇന്ത്യ വിട്ട സഞ്ജയ് ഭണ്ഡാരി ഇപ്പോൾ ലണ്ടനിലാണ് ഉളളത്. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെൽ കമ്പനികളെ ഉപയോഗിച്ച് ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നുമാണ് ഇ ഡിയുടെ ആരോപണം. ഇ ഡിയുടെ വാദം റോബർട്ട് വാദ്ര നിഷേധിച്ചിരുന്നു.