+

ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനം ; നാല് ജാപ്പനീസ് സൈനീകര്‍ക്ക് പരിക്കേറ്റു

സ്‌ഫോടനത്തില്‍ യുഎസ് സൈനികര്‍കക് പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാല് ജാപ്പനീസ് സൈനികര്‍ക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്‌ഫോടനം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറല്‍ സര്‍ക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്‌ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.


സ്‌ഫോടനത്തില്‍ യുഎസ് സൈനികര്‍കക് പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കും മുന്‍പ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികര്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു.

രണ്ടാം ലോക യുദ്ധകാലത്തെ നൂറുകണക്കിന് ടണ്‍ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്കതും യുഎസ് സൈന്യം ജപ്പാനില്‍ ഇട്ടവയാണ്. ഏകദേശം 1856 ടണ്‍ ബോംബുകള്‍ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്. അപകടത്തിന്റെ കാരണവും അത് എവിടെയാണ് സംഭവിച്ചതെന്നും സ്ഥിരീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിഎഫ് അറിയിച്ചു.

facebook twitter