തിരുവനന്തപുരം : മുഖ്യമന്ത്രി ഭരിക്കുന്ന അച്ചടിവകുപ്പിൽ സ്ഥാനക്കയറ്റത്തിന് വ്യാജ പി.എസ്.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ എൽ.ഡി ക്ലർക്ക് മുഹമ്മദ് ഷഫീഖിനെതിരെയാണ് നടപടി. സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഷഫീഖ് ഹാജരാക്കിയ ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ ‘ഒറിജിനലാണെന്ന്’ സാക്ഷ്യപ്പെടുത്തി നൽകിയ വകുപ്പിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റൻറ് സന്ധ്യാ ദേവിയോട് അച്ചടിവകുപ്പ് ഡയറക്ടർ വിശദീകരണം തേടിയിട്ടുണ്ട്. സമാനരീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പലരും അനർഹമായ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടെന്ന സംശയത്തിൽ ഡയറക്ടർ അമീർ സി.എ കൻറോൺമെൻറ് പൊലീസിൽ പരാതി നൽകി.
‘മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.മാസങ്ങൾക്ക് മുമ്പാണ് അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ എൽ.ഡി ക്ലർക്കായ മുഹമ്മദ് ഷഫീഖ് യു.ഡി ക്ലർക്ക് പ്രമോഷന് 2019ൽ പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയിലെ നാല് വിഷയങ്ങളും വിജയിച്ചതായി കാണിച്ചുള്ള വ്യാജ സർട്ടിഫിക്കറ്റിൻറെ പകർപ്പ് ഹാജരാക്കിയത്. ഭരണകക്ഷി യൂനിയനിലെ പ്രവർത്തകനായ ഇയാൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ ഹാജരാക്കാതെ ഡയറക്ടറേറ്റിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റൻറിന് പകർപ്പ്നൽകി സർട്ടിഫിക്കറ്റ് ‘ഒറിജിനലാണെന്ന്’ സാക്ഷ്യപ്പെടുത്തി വാങ്ങുകയായിരുന്നു. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൻറെ പകർപ്പ് ഇയാളുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്തി. രണ്ടാഴ്ചമുമ്പ് പ്രമോഷൻ നടപടികൾ ആരംഭിക്കുന്നതിൻറെ ഭാഗമായി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡയറക്ടർ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കേരള ഫിനാൻഷ്യൽ കോഡ് (പാർട്ട് ഒന്ന്) രണ്ടാം പേപ്പർ, കേരള ട്രഷറി കോഡ് (രണ്ടാം ഭാഗം) രണ്ടാം പേപ്പർ, കേരള സർവിസ് റൂൾ (രണ്ടാം ഭാഗം) രണ്ടാം പേപ്പർ, ഇൻഡ്രഡക്ഷൻ ടു ഇന്ത്യൻ ഗവൺമെൻറ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് (രണ്ടാം ഭാഗം) തുടങ്ങിയ വിഷയങ്ങളെല്ലാം വിജയിച്ച സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജാരാക്കിയത്. ഗവ. സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറൽ) ഇൻ ചാർജ് ബിനീഷ് കുമാർ നടത്തിയ പരിശോധയിൽ കേരള ട്രഷറി കോഡ്, കേരള സർവിസ് റൂൾ പരീക്ഷകളിൽ പരാജയപ്പെടുകയും മറ്റ് രണ്ട് പരീക്ഷകൾ ഇയാൾ എഴുതിയിട്ടില്ലെന്നും കണ്ടെത്തി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മറ്റൊരു ഓഫിസിലേക്ക് സ്ഥലംമാറ്റം നേടുന്നതിന് വേണ്ടിയാണ് മുഹമ്മദ് ഷഫീക്ക് വ്യാജരേഖകൾ തയാറാക്കി സമർപ്പിച്ചതെന്ന് സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട്, അച്ചടി വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർ ഹാജരാക്കിയിട്ടുള്ള ഹോളോഗ്രാം എംബ്ലം പതിപ്പിച്ച പി.എസ്.സി സർട്ടിഫിക്കറ്റുകളുടെ ആധികാരികത സെക്ഷൻ മേധാവികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് നമ്പർ, സർട്ടിഫിക്കറ്റ് ഐ.ഡി, പേര്, നിലവിൽ ജോലി ചെയ്യുന്ന തസ്തിക എന്നീ വിവരങ്ങളടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും സംസ്ഥാനത്തെ 11 സർക്കാർ പ്രസുകളിലെയും യൂനിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസും പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.