കുഞ്ഞുമായി നിലത്ത് വീണു ; നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 21 കാരിയായ അമ്മ വീണ്ടും മൊഴി മാറ്റി

07:09 AM Jun 19, 2025 | Suchithra Sivadas

മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവില്‍ നിന്നും ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

അതേസമയം, തലയ്‌ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാതാവ് എടുത്തെറിഞ്ഞപ്പോഴുള്ള പരിക്കാണോ അതോ വീണപ്പോള്‍ സംഭവിച്ച പരിക്കാണോ എന്ന് പൊലീസ് അന്വേഷിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് സര്‍ജന്‍ അടുത്തയാഴ്ച സന്ദര്‍ശിക്കും.

കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. കൗണ്‍സിലിങ്ങിനിടെയായിരുന്നു ഈ മൊഴി. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ വ്യക്തമാക്കിയിരുന്നു.

പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.