+

ഓടുന്ന ബസ്സില്‍ നിന്നും തുരുതുരെ പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തേക്ക്, സ്റ്റാന്‍ഡിലെത്തുമ്പോഴേക്കും കണ്ടക്ടര്‍ക്ക് പിഴ നോട്ടീസ്, വീഡിയോ ഉള്‍പ്പെടെ വിവരം നല്‍കിയ കാറുകാരന് പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കര്‍ശന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മാലിന്യം തളളുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഉള്‍പ്പെടെ നല്‍കാറുമുണ്ട്.

കണ്ണൂര്‍: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കര്‍ശന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മാലിന്യം തളളുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഉള്‍പ്പെടെ നല്‍കാറുമുണ്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍ സമാന രീതിയില്‍ ഒരു ബസ്സിന് പിഴയിട്ടു. കണ്ണൂര്‍ കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യബസിനാണ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് 2000 രൂപ പിഴ ചുമത്തിയത്. സംഭവം വിശദീകരിച്ച് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഓടുന്ന ബസില്‍ നിന്ന് ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി, പിന്നെ നിരനിരയായി കുപ്പികള്‍ പുറത്തേക്ക്.. ആരും ഒന്നും കാണുന്നില്ലെന്ന ഭാവത്തില്‍ ബസ് മുന്നോട്ടുകുതിച്ചു. പക്ഷെ പിന്നിലെ കാറിലെ ഡാഷ് ക്യാമറ എല്ലാം ഒപ്പിയെടുത്തു. സ്റ്റാന്‍ഡില്‍ ബസ് എത്തുമ്പോഴേക്കും, കണ്ടക്ടറുടെ ഫോണില്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശവുമെത്തി. 

കണ്ണൂര്‍ കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യബസിനാണ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് 2000 രൂപ പിഴ ചുമത്തിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. പിന്നിലെ കാറിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയായിരുന്നു. നിയമലംഘനം അധികൃതരെ തെളിവുസഹിതം അറിയിച്ച കാര്‍ യാത്രക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു, ഇവര്‍ക്ക് പാരിതോഷികവും നല്‍കുന്നതാണ്. 

നാടിനെ സുന്ദരമായി കാത്തുസൂക്ഷിക്കാന്‍, മാലിന്യമുക്തമായ നവകേരളം ഒരുക്കാന്‍ നമുക്ക് ഏവര്‍ക്കും കൈകോര്‍ക്കാം. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ 9446700800 എന്ന നമ്പറില്‍ തെളിവുകളോടെ അയച്ചുകൊടുക്കാം.

facebook twitter