നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കാം
വേവിക്കാത്ത ഭക്ഷണത്തിൽ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. അതിനാൽ ശരിയായി വേവിക്കാത്ത, പകുതി വെന്ത ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.
സ്ട്രീറ്റ് ഫുഡ് കുറയ്ക്കാം
മഴക്കാലത്ത് വൃത്തി പരമപ്രധാനമാണ്. പരിസരശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.
കഴുകി ഉപയോഗിക്കാം
ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയെല്ലാം കൃത്യമായും കഴുകി വൃത്തിയാക്കണം. മഴക്കാലത്ത് പച്ചക്കറികളിൽ, പ്രത്യേകിച്ച് ഇലക്കറികളിൽ സൂക്ഷ്മജീവികൾ ധാരാളമായുണ്ടാകും. അതിനാൽ, അവ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിൽ മുറിപ്പാടുകൾ ഉണ്ടെങ്കിൽ അവ വാങ്ങാതിരിക്കണം. ആവശ്യമെങ്കിൽ ഇറച്ചി ചൂടുവെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.
ഒഴിവാക്കേണ്ട ഭക്ഷണം
മഴക്കാലത്തു വാതകോപത്തിനുള്ള, സാധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായുള്ള വെള്ളമുപയോഗിക്കരുത്. നദിയിലെ വെള്ളം, മലർപ്പൊടി കലക്കിയ വെള്ളം എന്നിവ നിഷിദ്ധമാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ മവേണം.
വാതം അകറ്റാൻ മരുന്നുകഞ്ഞി
പണ്ടൊക്കെ മഴക്കാലം തുടങ്ങിയാൽപ്പിന്നെ വേലിപ്പടർപ്പുകളിലും ഇടവഴിയോരങ്ങളിലും ഒക്കെ ചുറ്റിക്കറങ്ങി കരിങ്കുറിഞ്ഞി, കുറുന്തോട്ടി, പുത്തരിച്ചുണ്ടവേര്, നന്നാറിക്കിഴങ്ങ്, തഴുതാമവേര്, മൂവിലവേര്, ഉഴിഞ്ഞ വേര്, നിലപ്പനക്കിഴങ്ങ് എന്നിവ സംഘടിപ്പിച്ച്, വെള്ളത്തിലിട്ടു കുതിർത്തു കഴുകി ജീരകവും മല്ലിയും ചേർത്തരച്ചു കുഴമ്പു പരുവമാക്കി, ഉണക്കലരി വെള്ളത്തിൽ വെന്തുവരുമ്പോൾ ചേർത്തു കഞ്ഞിവച്ചു പ്രാതലിനു പകരം വിസ്തരിച്ചൊരു കഞ്ഞികുടി പതിവായിരുന്നു.