+

'ഇസ്മായില്‍ ഹനിയ മുതല്‍ മുഹമ്മദ് സിന്‍വാറിനെ വരെ ഞങ്ങള്‍ ഇല്ലാതാക്കി'; ഹമാസ് തലവനെ വധിച്ചെന്ന് അറിയിച്ച് നെതന്യാഹു

'ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹിയ സിന്‍വാര്‍, ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍..ഇവരെയെല്ലാം ഞങ്ങള്‍, ഇസ്രയേല്‍ ഇല്ലാതാക്കി', നെതന്യാഹു പറഞ്ഞു.

ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മെയ് 13ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംസാരിക്കവേയായിരുന്നു നെതന്യാഹു സിന്‍വാറിനെ വധിച്ച വിവരം അറിയിച്ചത്.

'ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹിയ സിന്‍വാര്‍, ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍..ഇവരെയെല്ലാം ഞങ്ങള്‍, ഇസ്രയേല്‍ ഇല്ലാതാക്കി', നെതന്യാഹു പറഞ്ഞു. പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സിന്റെ പ്രതികരണത്തിന് ശേഷം ഇതാദ്യമായാണ് സിന്‍വാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നത്.

സിന്‍വാറിന്റെ പിന്മാഗാമിയായി കരുതപ്പെടുന്ന റഫാ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹത്തോടൊപ്പം സിന്‍വാറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന സംശയം പ്രകടിപ്പിച്ചിരുന്നു. മെയ് 13ന് നടന്ന ആക്രമണത്തില്‍ സിന്‍വാര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഗാസയിലെ ആശുപത്രിക്ക് കീഴിലെ ഹമാസിന്റെ തുരങ്കത്തിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഹോസ്പിറ്റലിന്റെ അടിയിലാണ് തീവ്രവാദികള്‍ ഭൂഗര്‍ഭനിലയം നിര്‍മിച്ചത്. ആശുപത്രിയുടെ അടിയില്‍ നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കുക. തുരങ്കം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

facebook twitter