പനാജി: ഗോവയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട . ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിൽ 43 കോടി രൂപ വിലമതിക്കുന്ന 4 കിലോയിലധികം കൊക്കെയ്ൻ ആണ് പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് സംശയമുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് എക്സിൽ ഗോവൻ പൊലീസിനും ക്രൈം ബ്രാഞ്ചിനും അഭിനന്ദനങ്ങൾ അറിയിച്ചു.
ഭർത്താവും ഭാര്യയും മറ്റൊരാളുമാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സൗത്ത് ഗോവയിലെ ചികാലിമിൽ നിന്നാണ് കൊക്കെയ്നുമായി ഇവർ അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത പറഞ്ഞു. 43.2 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കൈവശം വച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
32 ചോക്ലേറ്റ്, കാപ്പി പാക്കറ്റുകളിലായി 4.32 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയായ സ്ത്രീ കേന്ദ്രത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഭർത്താവും വേറെ ഒരാളും ഇതിൽ കൂട്ടാളികളാണ്. ഈ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. പ്രതിയായ സ്ത്രീ ഈയിടക്ക് തായ്ലന്റിലേക്ക് യാത്ര നടത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കേസിൽ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.