സ്‌കൂളുകളിലെ ഭിന്നശേഷിക്കാരുടെ നിയമനം, സഭയ്ക്ക് മുന്നില്‍ മുട്ടുകുത്തി സര്‍ക്കാര്‍, മാനേജ്‌മെന്റുകളുടെ വിരട്ടലില്‍ ഭയന്നു, ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്താന്‍ ഒത്താശ

07:05 PM Oct 13, 2025 | Raj C

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ വിരട്ടലില്‍ ഭയന്ന് സര്‍ക്കാര്‍. ഇതോടെ, എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഇതിനായി നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം പൂര്‍ണമായി നടപ്പിലാക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ തയ്യാറായിരുന്നില്ല. മാനേജ്‌മെന്റുകളോട് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍ എന്നാണ് വിലയിരുത്തല്‍.

ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടുമുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

ഭിന്നശേഷിക്കാരുടെ ഒഴിവുകള്‍ നികത്തുന്നത് എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകള്‍ വഴിയാണ്. ഇതിലൂടെ മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ കോഴ ഇല്ലാതാകും. ഇതോടെയാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്.

സുപ്രീംകോടതി വിധിയും ഹൈക്കോടതി ഉത്തരവുകളും അനുസരിച്ച് ഏകദേശം 7,000 ഒഴിവുകള്‍ ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവയ്‌ക്കേണ്ടതുണ്ടെങ്കിലും, മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും 1,345 ഒഴിവുകള്‍ മാത്രമാണ്.

ഭിന്നശേഷി നിയമനങ്ങളില്‍ കോഴ വാങ്ങാന്‍ കഴിയാത്തതുകൊണ്ടാണെന്ന് മാനേജ്‌മെന്റുകള്‍ കള്ളക്കളി നടത്തുന്നത് എന്നാണ് ആരോപണം. സാധാരണ നിയമനങ്ങളില്‍ 20 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ കോഴ വാങ്ങുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

ജില്ലാതലത്തിലുള്ള വിവരങ്ങള്‍ നോക്കിയാല്‍, തൃശൂരാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ (172) റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ ഏറ്റവും കുറവ് (28). മറ്റു ജില്ലകളുടെ കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം-54, കൊല്ലം-98, പത്തനംതിട്ട-42, ആലപ്പുഴ-70, കോട്ടയം-93, എറണാകുളം-135, പാലക്കാട്-98, മലപ്പുറം-147, കോഴിക്കോട്-131, വയനാട്-38, കണ്ണൂര്‍-146, കാസര്‍കോട്-93. മാനേജ്മെന്റുകളുടെ ബോധപൂര്‍വമായ അവഗണനയാണ് ഒഴിവുകള്‍ മറച്ചുവെക്കാന്‍ കാരണം.

സുപ്രീംകോടതി വിധി പ്രകാരം, ഭിന്നശേഷി സംവരണ നിയമനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ പട്ടിക ലഭ്യമാക്കി, റാങ്ക് ലിസ്റ്റ് അനുസരിച്ച് ശുപാര്‍ശ നല്‍കുന്നത് ഈ സമിതികളാണ്. മാനേജര്‍ക്ക് ശുപാര്‍ശ ലഭിച്ച് 15 ദിവസത്തിനകം നിയമന ഉത്തരവ് പുറപ്പെടുവിക്കണം. ഈ മാസം 25-നകം പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പ്രക്രിയ തടസ്സപ്പെട്ടിരിക്കുകയാണ്.

2016-ലെ ഡിസേബിലിറ്റീസ് ആക്ട് പ്രകാരം 4% ആണ് ഭിന്നശേഷി നിയമനം. കേരള ഹൈക്കോടതി 2020-ല്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ ക്വോട്ട പാലിക്കാന്‍ ഉത്തരവിട്ടു.

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ് ഭിന്നശേഷി നിയമനത്തിന്റെ കാര്യത്തില്‍ പ്രധാനമായും മുഖംതിരിച്ചു നില്‍ക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ നിയമനങ്ങളും പി എസ് സി വഴി നടത്താന്‍ കാലങ്ങളായി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, സമുദായ സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നില്ല. നിലവില്‍ നിയമനങ്ങള്‍ മാനേജ്‌മെന്റ് നടത്തുകയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുകയുമാണ് ചെയ്യുന്നത്.