+

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പിമുറിച്ച് പുറത്തേക്ക്;വസ്ത്രങ്ങൾ കൂട്ടിക്കെട്ടി വടം വഴി മതിൽച്ചാടിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ; കണ്ണൂർ ജയിലിൽ നിന്നും രക്ഷപ്പെടാൻ ബാഹ്യ സഹായം ലഭിച്ചു

സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പള്ളിക്കുന്നിലെകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയത് വെള്ളിയാഴ്ച്ച പുലർച്ചെ 1.15 നാണെന്ന് തെളിഞ്ഞു


കണ്ണൂർ: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പള്ളിക്കുന്നിലെകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയത് വെള്ളിയാഴ്ച്ച പുലർച്ചെ 1.15 നാണെന്ന് തെളിഞ്ഞു.അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് (പകർച്ചാവ്യാധികൾ പിടിപ്പെട്ടാൽ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പി വെച്ചുള്ള ഫെൻസിംഗ് ഉണ്ട്. 

ഈ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയിൽച്ചാട്ടത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടി.

ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കാൻ നിർദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

facebook twitter