
കൊച്ചി: ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പെരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെൻസർ ബോർഡിന്റെ വാദം. തുടർന്ന് സെൻസർ ബോർഡ് തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
എന്നാൽ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ചലച്ചിത്ര സംഘടനകൾ. സിനിമയ്ക്ക് പൂർണ പിന്തുണയുമായി ഫെഫ്ക രംഗത്ത് എത്തി. സിനിമയുടെ ട്രെയ്‌ലറും ടീസറും അംഗീകരിച്ച സെൻസർ ബോർഡ് സിനിമയ്ക്ക് മറ്റൊരു മാനദണ്ഡമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ഇതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു