പാരമ്പര്യ നേത്രരോഗം മക്കള്‍ക്കും, മരുന്നില്ലെങ്കില്‍ കണ്ണുകാണില്ല, ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹിക്കാതെ മക്കളെ വെട്ടി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

08:15 AM Apr 20, 2025 | Suchithra Sivadas

ഹൈദരാബാദിലെ ഗജുലാരമരത്ത് ആണ്‍മക്കളെ വെട്ടികൊലപ്പെടുത്തിയ ശേഷം അമ്മ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു. തന്റെ പാരമ്പര്യ നേത്രരോഗം മക്കള്‍ക്കും ഉണ്ടായതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് അമ്മ മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കാഴ്ച കുറവിനെ ചൊല്ലിയുള്ള കുത്തുവാക്കുകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 32 കാരിയായ തേജ്വസിനിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഏറെ കാലമായി തേജ്വസിനി നേത്ര രോഗത്തിന്റെ ചികിത്സയിലായിരുന്നു. രോഗത്താല്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന തേജ്വസിനിയുടെ രണ്ട് മക്കള്‍ക്കും തന്റെ രോഗം വന്നതോടെ തേജ്വസിനി കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയായിരുന്നു. നാല് മണിക്കൂര്‍ കൂടുമ്പോള്‍ കണ്ണില്‍ മരുന്നൊഴിക്കാതെ കുട്ടികള്‍ക്ക് കണ്ണ് കാണാതെയായി. ഇതിനിടയില്‍ ഭര്‍ത്താവില്‍ നിന്ന് ഉള്‍പ്പടെയുള്ള കുത്തുവാക്ക് തുടര്‍ന്നതോടെയാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. പിന്നാലെ തേങ്ങ വെട്ടാനായി ഉപയോഗിക്കുന്ന മഴുവെടുത്ത് കുട്ടികളെ രണ്ടുപേരെയും ഇവര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കുട്ടികളുടെ കാഴ്ച പ്രശ്‌നത്തെ ചൊല്ലി താനും ഭര്‍ത്താവും തമ്മില്‍ വഴക്കുകളുണ്ടാവാറുണ്ടെന്നും ഒരു ദിവസം തന്നോട് ഭര്‍ത്താവ് പോയി മരിക്കാന്‍ പറഞ്ഞതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സങ്കടവും വേദനയും സഹിക്കാനാവാതെയാണ് തേജ്വസിനി ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി.