ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (HIV) അണുബാധയ്‌ക്കെതിരായി വികസിപ്പിച്ച കുത്തിവെപ്പിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. എച്ച്.ഐ.വി. ബാധിക്കാന്‍ സാധ്യതയുള്ളവര്‍ എല്ലാ വര്‍ഷവും എടുക്കേണ്ട തരത്തില്‍ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ ആദ്യ ട്രയലാണ് വിജയകരമായി പൂര്‍ത്തിയായത്. ഇത് സംബന്ധിച്ച പഠനം ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ഗവേഷകസംഘമാണ് പുതിയ കുത്തിവെപ്പ് വികസിപ്പിച്ചത്. വംശി ജോഗിരാജു, പല്ലവി പവാര്‍, രമേശ് പളപര്‍ത്തി, രേണു സിങ് എന്നിവരാണ് സംഘത്തിലെ ഇന്ത്യന്‍ വംശജര്‍. ജെന്ന യാഗെര്‍, ജോണ്‍ ലിങ്, ഗോങ് ഷെന്‍, അന്ന ചിയു, എമ്മ ഹ്യൂസ്, ക്രിസ്‌റ്റോഫ് കാര്‍ട്ടര്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
ലെനാകാപാവിര്‍ എന്ന മരുന്നാണ് എച്ച്‌ഐവിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. കോശങ്ങളില്‍ കടന്നുകയറുന്ന വൈറസ് പെരുകുന്നതിനെ ഈ മരുന്ന് തടയും. നിലവിൽ ഈ മരുന്ന് ഉപയോഗത്തിലുണ്ടെങ്കിലും കുറഞ്ഞ ഇടവേളകളിൽ ഉപയോഗിക്കേണ്ടതായുണ്ട്.
എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളും ഓരോ എട്ടാഴ്ചയിലും എടുക്കേണ്ട കുത്തിവെപ്പുമാണ് നിലവില്‍ എച്ച്‌ഐവിയേയും അതുവഴി എയ്ഡ്‌സ് രോഗത്തേയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് (പിആര്‍ഇപി) എന്നാണ് ഇത് അറിയപ്പെടുന്നത്.
വർഷത്തിലൊരിക്കൽ മാത്രം കുത്തിവെച്ചാൽ മതിയാകുന്ന തരത്തിലുള്ള ലെനാകാപാവിർ ആണ് ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചത്. പുതിയ കുത്തിവെപ്പ് പൂര്‍ണമായും വിജയിച്ചാല്‍ എച്ച്‌ഐവി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം കുത്തിവെപ്പെടുത്താല്‍ മതിയാകും.ലഭ്യമായതില്‍ വെച്ച് ഏറ്റവും ദീര്‍ഘകാലം എച്ച്‌ഐവി പ്രതിരോധം ഉറപ്പാക്കുന്ന മാര്‍ഗം കൂടിയാകും ഇത്.