
ടെഹ്‌റാന്‍: ഇറാനിലെ ഫോര്‍ദോ ആണവകേന്ദ്രത്തിന് സമീപത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആണവകേന്ദ്രത്തിന് സമീപമുണ്ടായത്.
ക്വോം നഗരത്തിന് 20 കിലോമീറ്ററിനപ്പുറം വലിയ സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോ അവകാശപ്പെടുന്നു.അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 224 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ 13-ാം തീയതി ഇസ്രയേല്‍ ഇറാനുനേര്‍ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇറാന്റെ ഉന്നത സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇറാന്‍ തിരിച്ചടിച്ചു. ആക്രമണവും പ്രത്യാക്രമണവും കടുത്തതോടെ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച വെള്ളിയാഴ്ച തന്നെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ദോ ആക്രമിച്ചിരുന്നെന്ന് ഇറാന്‍, അറിയിച്ചിരുന്നതായി യുഎന്‍ അറ്റോമിക് ഏജന്‍സി അധ്യക്ഷന്‍ റഫാല്‍ ഗ്രോസിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ദോയെ കൂടാതെ നതാന്‍സിലെയും ഇസ്ഫഹാനിലെയും ആണവകേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചിരുന്നു.