താനെ: ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷം കണ്ടെത്തിയ മുംബൈയിലെ ബദ്ലാപൂർ പൊലീസാണ് രൂപേഷ് എന്ന നാൽപതുകാരനെ അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്. അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്സാക്ഷികളിൽ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് നീരജ മരണപ്പെടുന്നത്. റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നീരജയുടെ ഭർത്താവ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്നും വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.