റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

03:30 PM Jul 19, 2025 |


കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്.

സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. ഇതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍വകലാശാലകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.

സര്‍വകലാശാലകളില്‍ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം. സ്വതന്ത്രമായ ആശയങ്ങള്‍ക്കുള്ള ഇടമാകണം സര്‍വകലാശാലകള്‍. സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങള്‍, സാമൂഹ്യനീതിബോധം എല്ലാം സര്‍വകലാശാലകളില്‍ ഉറപ്പാക്കണം', മന്ത്രി പറഞ്ഞു.