തിരുവനന്തപുരം: മനുഷ്യ മസ്തിഷ്കത്തിൻറെ വിശകലനത്തിൽ സുപ്രധാന നാഴികക്കല്ലായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടിഎം) ആദ്യമായി മനുഷ്യരുടെ വലിയ തോതിലുള്ള ബ്രെയിൻ മാപ്പിംഗ് വിവരങ്ങൾ പുറത്തിറക്കും. മനുഷ്യ മസ്തിഷ്കത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള വഴികൾ കണ്ടെത്താൻ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും ഇത് സഹായകമാകും.
മസ്തിഷ്കത്തിൻറെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്ന ന്യൂറോസയൻസ് പഠനരീതിയാണ് ബ്രെയിൻ മാപ്പിംഗ്. വിദേശത്തും സ്വദേശത്തുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഐഐടിഎം ബ്രെയിൻ മാപ്പിംഗ് വിവരങ്ങൾ പുറത്തുവിടുന്നത്.
ബ്രെയിൻ മാപ്പിംഗ് വിവരങ്ങൾ ഒന്നര വർഷത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഐഐടി മദ്രാസ് (ഐഐടിഎം) ലെ ഡോ. മോഹനശങ്കർ ശിവപ്രകാശം പറഞ്ഞു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോ സയൻസസിൻറെ (ഐഎഎൻ) കോവളത്ത് നടക്കുന്ന വാർഷിക യോഗത്തിൽ സമാപനദിവസത്തെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എലികളുടേയും കുരങ്ങിൻറേയും മസ്തിഷ്കങ്ങളുമായി ബന്ധപ്പെട്ട് ഗവേഷകർ വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മനുഷ്യരുടേതിൽ വലിയ തോതിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടില്ല. വളരെ സങ്കീർണ്ണമായ മസ്തിഷ്കത്തിൽ 100 ബില്യണിലധികം കോശങ്ങളുണ്ട്. കോശങ്ങൾക്കിടയിൽ ട്രില്യൺ കണക്കിന് കോശബന്ധനങ്ങളുമുണ്ട്. മില്ലിമീറ്ററുകൾ മാത്രമുള്ള തലച്ചോറിലെ കോശങ്ങളെ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) സാങ്കേതികവിദ്യയിലൂടെ കാണാനാകും.
ഐടി സംരംഭകനായ ക്രിസ് ഗോപാലകൃഷ്ണൻറെ നിർദ്ദേശപ്രകാരമാണ് ഐഐടിഎം ആഗോളനിലവാരത്തിലുള്ള ബ്രെയിൻ മാപ്പിംഗ് പദ്ധതി 2017 ൽ ഏറ്റെടുത്തത്. മസ്തിഷ്കത്തെ ചിത്രീകരിക്കാനാവശ്യമായ ഉപകരണങ്ങൾ അന്ന് ലഭ്യമല്ലാത്തത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. അതിനാൽ ഗവേഷണ വികസനത്തിലൂടെ സ്വന്തമായി സാങ്കേതികവിദ്യയും വികസിപ്പിക്കേണ്ടി വന്നു.
2020 ൽ പദ്ധതി ആരംഭിച്ചു. ഇതിലൂടെ കിട്ടിയ വിവരങ്ങളെ സെല്ലുലാർ ലെവൽ മാപ്പുകളാക്കി മാറ്റിയത് ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള മസ്തിഷ്കഭാഗങ്ങൾ ബ്രെയിൻ മാപ്പിംഗിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഹൈ ആൾട്ടിറ്റ്യൂഡ് ഇൻഡ്യൂസ് ഇൻ ഗട്ട്-ഇമ്മ്യൂൺ-ബ്രെയിൻ ആക്സിസ്' എന്ന വിഷയത്തിൽ ന്യൂഡൽഹി ഡിഐപിഎഎസിലെ കെ പി. മിശ്ര പ്രഭാഷണം നടത്തി. സൈനികർക്കായി ഇലക്ട്രോണിക് അധിഷ്ഠിത ബയോസെൻസറുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ ശാസ്ത്രജ്ഞർക്ക് ഡിആർഡിഒ യുമായി സഹകരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ജപ്പാനിലെ റിക്കെൻ സെൻറർ ഫോർ ബ്രെയിൻ സയൻസിലെ ടോമോമി ഷിമോഗോരിയും പ്രഭാഷണം നടത്തി.ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങൾ, മസ്തിഷ്ക വൈകല്യങ്ങൾ എന്നിവയിലെ പുതിയ ഗവേഷണങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടന്നു.