ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ എന്നാണ് റിപ്പോർട്ട്. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് കേന്ദ്ര സർക്കാർ വൻതുക നീക്കിവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഈ വർഷം കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിനായി റെക്കോർഡ് തുകയാണ് വകയിരുത്തിയിരുന്നത്. 6.81 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.53% വർദ്ധനവായിരുന്നു ഇത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചിരുന്നു. ഈ വർഷത്തെ സാമ്പത്തിക ബജറ്റിന്റെ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചത്.