+

ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപമെന്ന് പരാതി

ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപമെന്ന് പരാതി. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപമെന്ന് പരാതി. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി. 'നിന്നെയൊന്നും വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്' എന്ന് പറഞ്ഞായിരുന്നു മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചത്.ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

ഏപ്രിൽ 28നായിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. 35 വയസുള്ള ട്രെയ്നിയായ പൈലറ്റിന് മേലുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അധിക്ഷേപം നേരിടേണ്ടിവന്നത്. ചെരിപ്പ് തയ്‌ക്കാൻ മാത്രമല്ല, ഒരു കാവൽക്കാരനാകാൻ പോലും താൻ യോഗ്യനല്ല എന്ന് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. തന്നെ രാജിവെപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും, താൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നറിഞ്ഞുകൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നും പരാതിയിൽ പൈലറ്റ് പറയുന്നു.

ഇതിന് പുറമെ കമ്പനി തന്നെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായും പൈലറ്റ് പറയുന്നു. കൃത്യമായ കാരണമില്ലാതെ ശമ്പളം കുറച്ചും, നിർബന്ധിതമായി ട്രെയിനിങ്ങുകളിൽ പങ്കെടുപ്പിച്ചും മറ്റുമാണ് തന്നെ മേലുദ്യോഗസ്ഥർ ഉപദ്രവിച്ചിരുന്നത് എന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ എത്തിക്സ് പാനലിന് മുൻപാകെ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല എന്നും പൈലറ്റ് ആരോപിക്കുന്നു.

facebook twitter