ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന സൂചന നല്കി സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്. തുടക്കത്തിലെ നഷ്ടങ്ങള്‍ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏല്പിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരില്‍ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന പാകിസ്ഥാന് പ്രചാരണം കള്ളമാണെന്നും ജനറല്‍ ചൗഹാന് വ്യക്തമാക്കി. സിഡിഎസിന്റെ പ്രസംഗത്തിലെ 'തുടക്കത്തിലെ നഷ്ടം' എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോണ്‍ഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്ന് ചോദിച്ചു.
വാര്‍ത്താ ഏജന്‍സിയായ ബ്ളൂംബര്‍ഗിനോട് സിംഗപ്പൂരിലെ ഷാന്‍ഗ്രില ഡയലോഗ്സില്‍ സംസാരിക്കുമ്പോഴാണ് സംയുക്ത സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ വിമാനമോ വിമാനങ്ങളോ സംഘര്‍ഷത്തില്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇതെന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തി പിഴവ് പരിഹരിച്ച് തന്ത്രം മാറ്റാനായി എന്നും സിഡിഎസ് സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് വിമാനങ്ങള്‍ ഉപയോഗിച്ച് തന്നെ അകലെ നിന്ന് പല ലക്ഷ്യങ്ങളും പിന്നീട് തകര്‍ക്കാന്‍ കഴിഞ്ഞതും ജനറല്‍ അനില്‍ ചൗഹാന് ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ഏജന്‍സിയായ റോയിട്ടേഴ്സിനോട് സംസാരിക്കുമ്പോഴും തുടക്കത്തില്‍ ചില നഷ്ടങ്ങള്‍ ഉണ്ടായെന്ന് ജനറല്‍ ചൗഹാന് പറയുന്നു. ഇതിന്റെ സംഖ്യ പ്രധാനമല്ല. എന്നാല്‍ മേയ് ഏഴിനും എട്ടിനും ഒമ്പതിനും പത്തിനും ഇത് പരിഹരിച്ച് പാകിസ്ഥാന്റെ വ്യോമ താവളങ്ങള്‍ കൃത്യതയോടെ തകര്‍ത്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം ആകെ മറികടന്നു. ഇതിനാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന പാക് സേനയുടെ അവകാശവാദം കള്ളമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ജനറല്‍ ചൗഹാന് വിശദീകരിക്കുന്നു.