
ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാന് തങ്ങളുടെ യുറേനിയം ശേഖരം സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണ ഭീഷണികള്‍ക്കിടയില്‍, ആണവായുധ നിര്‍മാണത്തിന് ആവശ്യമായ ഉയര്‍ന്ന ശുദ്ധീകരണ യുറേനിയം ഇറാന് ഒളിപ്പിച്ചതായാണ് സൂചന.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) 2025 മേയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇറാന് 60% ശുദ്ധീകരിച്ച 409 കിലോഗ്രാം യുറേനിയം കൈവശം വച്ചിരുന്നു, ഇത് ആണവായുധ നിര്‍മാണത്തിന് അനുയോജ്യമായവയാണ്.
ഇസ്രായേല്‍, 'ഓപ്പറേഷന് റൈസിങ് ലയണ്‍' എന്ന പേര് നല്കിയ ആക്രമണ പദ്ധതിയിലൂടെ, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചിരുന്നു. നതാന്‍സ്, ഇസ്ഫഹാന് തുടങ്ങിയ പ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും, ഭൂമിക്കടിയിലെ ഫോര്‍ഡോ കേന്ദ്രം സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമായി ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തെക്കന്‍ ഇസ്രായേലിലെ സൊറോക മെഡിക്കല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചു, 14 പേര് കൊല്ലപ്പെടുകയും 390 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമേരിക്കയുടെ ഇടപെടല്‍ സംഘര്‍ഷത്തെ കൂടുതല്‍ വഷളാക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുഎസ്, ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു. യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്, ഇറാന് ആഴ്ചകള്‍ക്കുള്ളില്‍ ആണവായുധം നിര്‍മിക്കുമായിരുന്നു എന്ന ന്യായീകരണം പറഞ്ഞാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. എന്നാല്‍, അതിന് മുന്‍പുതന്നെ ഇറാന് യുറേനിയും സുരക്ഷിതമായി മാറ്റിയതിനാല്‍ ആണവ വികിരണം ഉണ്ടായില്ല.
ഇറാന് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമിച്ചെങ്കിലും തിരിച്ചടി കനത്തതോടെ ഇസ്രായേല്‍ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുംവരെ ആക്രമണം തുടരും,' എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വിഷയത്തില്‍ യൂറോപ്യന്‍ യൂണയനും ഐക്യരാഷ്ട്രസഭയും ഇടപെട്ട് സമാധാനം കൊണ്ടുവരുമെന്നാണ് ലോക രാജ്യങ്ങളുടെ പ്രതീക്ഷ.