+

ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലര്‍ജിയാണോ?; 'മഹല്‍ ഭാഷ' പഠനം നിര്‍ത്തുന്നതിനെതിരെ ഐഷ സുല്‍ത്താന

ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

 ലക്ഷദ്വീപിലെ 'മഹല്‍ ഭാഷ' പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായക ഐഷ സുല്‍ത്താന. ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ആദ്യം നാട്ടിലെ പ്രസ് പൂട്ടിച്ചെന്നും ഇപ്പോള്‍ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലര്‍ജിയാണോ എന്നും ഐഷ സുല്‍ത്താന ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നൊരു ദ്വീപാണ് മിനികോയി, അവരുടെ ഭാഷയും വേഷവുമൊക്കെ മറ്റു ദ്വീപുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്റെ കുട്ടികാലം മുതല്‍ ഞാന്‍ മിനികോയിലാണ് പഠിച്ചു വളര്‍ന്നത്. അവരോട് അവരുടെ ഭാഷയില്‍ സംസാരിക്കാനായി ഞാന്‍ ആദ്യം മഹല്‍ പഠിക്കാനായി ഒരുങ്ങി. അവിടത്തെ സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ മഹല്‍ ഒരു സബ്‌ജെക്റ്റാക്കി പഠിപ്പിച്ചിരുന്നു. അന്നൊക്കെ മഹല്‍ ഭാഷയില്‍ ബുക്കുകള്‍ ഉണ്ടാക്കിയിരുന്നത് ആ നാട്ടുകാര്‍ തന്നെയാണ്. ബുക്കുകള്‍ പ്രിന്റ് ചെയ്യുന്നതുമൊക്കെ അവിടത്തെ തന്നെ പ്രസ്സിലായിരുന്നു (ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ആദ്യം തന്നെ ആ പ്രസ്സ് പൂട്ടിച്ചു).


ഞാന്‍ താമസിക്കുന്ന ഗവണ്മെന്റ് കോട്ടേസിന്റെ അടുത്തായിട്ടാണ് ഈ പ്രസ്സ് അന്ന് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഇതൊക്കെ കാണാനായി ഇടയ്ക്ക് ഇടയ്ക്ക് ഞാന്‍ ഓരോരോ കാരണം പറഞ്ഞു പ്രസ്സിന്റെ പുറത്ത് ചുറ്റിക്കറങ്ങും. എന്നാല്‍ ഒരിക്കല്‍ പോലും പ്രസ്സിനകത്ത് കേറാന്‍ എന്നെ കൊണ്ട് പറ്റിയില്ല. അത് മാത്രമല്ല എന്നെ സംബന്ധിച്ചു മഹല്‍ ഭാഷ പഠിക്കാന്‍ അത്ര ഈസിയുമല്ലായിരുന്നു. അങ്ങനെ ആ ശ്രമവും ഞാന്‍ അവസാനിപ്പിച്ചു. പക്ഷേ എന്റെ വാപ്പ മഹല്‍ ഭാഷ മണി മണി പോലെ എഴുതുകയും പറയുകയും ചെയ്യുമായിരുന്നു.

ഇത് പറഞ്ഞപ്പോഴാ വേറൊരു കാര്യം എനിക്ക് ഓര്‍മ്മ വന്നത് മഹല്‍ ഭാഷയില്‍ ലിപിയുണ്ട്. മിനിക്കോയി ദ്വീപ് ഒഴികെ ബാക്കിയെല്ലാ ദ്വീപിലും ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ലക്ഷദ്വീപുക്കാര്‍ക്ക് ലിപിയുള്ളൊരു ഭാഷയുണ്ടെന്നു അഭിമാനത്തോടെ പറയാന്‍ ഈ മഹല്‍ ഭാഷ മാത്രമേ ഉള്ളു. നിങ്ങള്‍ കരുതുന്നുണ്ടാവും ഞാനെന്തിനാണ് ഇപ്പൊ ലക്ഷദ്വീപിലെ ഭാഷകളെ പറ്റി സംസാരിക്കുന്നത് എന്ന്. ഉണ്ട്... ഒരു വലിയ കാരണം തന്നെയുണ്ട്...


മഹല്‍ ഭാഷയെ ഇന്ന് ലക്ഷദ്വീപ് ഗവര്‍മെന്റ് ഇല്ലാതാക്കാനുള്ളൊരു ശ്രമം നടന്നോണ്ടിരിക്കുകയാണ്. മിനിക്കോയി സ്‌കൂളില്‍ പഠിപ്പിക്കുന്ന മഹല്‍ ഭാഷ എന്നെന്നേക്കുമായി എടുത്തു കളയണമെന്നാണ് ഗവണ്മെന്റിന്റെ പുതിയ ഓഡര്‍. മിനിക്കോയി ദ്വീപുക്കാര്‍ക്ക് അവരുടെ ഭാഷ വരും തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുള്ള എന്ത് അവകാശമാണ് ഗവണ്മെന്റിന് ഉള്ളത്? ഒരു നാടിന്റെ, സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കാണ് അവകാശം? ഇന്ത്യന്‍ ഭരണഘടനയില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെ പറ്റി എന്താണ് ലക്ഷദ്വീപ് ഗവര്‍മെന്റ് മനസിലാക്കി വെച്ചിരിക്കുന്നത്?

എന്താണ് ബിജെപി ഗവര്‍മെന്റിന്റെ ഉദ്ദേശം : ആദ്യം നിങ്ങള്‍ ആ നാട്ടിലെ പ്രസ്സ് പൂട്ടിച്ചു, പിന്നീട് ഇപ്പൊ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുന്നു... നിങ്ങള്‍ക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവുമൊക്കെ അലര്‍ജിയാണോ? ഇതൊക്കെ കേട്ടപ്പോള്‍ അങ്ങനെ തോന്നി അത്‌കൊണ്ടാണ് പ്രതികരിച്ചത്... കഷ്ട്ടം 
ഭാഷയെന്നാല്‍ ആ നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണ്, നിങ്ങള്‍ ഒരു കൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഇല്ലായ്മ ചെയ്യുന്നത്... ഇത് കൊടും ക്രൂരതയാണ്.

facebook twitter