ന്യൂഡൽഹി: രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ സ്വാധീനം ചെലത്താനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശ്രമങ്ങളെ വിമർശിച്ച് ആഭ്യന്തര മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ തേടുന്നത് പങ്കാളികളെയാണെന്നും ഉപദേശകരെയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ, ഇന്ത്യ യൂറോപ്പിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, രാജ്യങ്ങൾ തമ്മിൽ ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ ചില ധാരണകളും അവബോധവും ഉണ്ടാകണം. പരസ്പര താത്പര്യങ്ങളും ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകണം. ഇവയെല്ലാം യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിലയിലാണ് മനസിലാക്കപ്പെടുന്നത്. ചിലർ കൂടുതൽ മുന്നോട്ട് പോയി. ചിലർ അല്പം പിന്നിലേക്കും. മന്ത്രി പറഞ്ഞു.
ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി അധികാരമേറ്റതിന് ശേഷമുള്ള ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കിടയിലാണ് ഇന്ത്യയുടെ പ്രതികരണം. പഹൽഗാം ഭീകാരാക്രമണവും പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച കർശന നിലപാടുകളും ലോകരാജ്യങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണമെന്നതാണ് ഏറ്റവും ശ്രദ്ധേയം.